‘ഒരു കൈ കൊണ്ട് ശബ്ദമുണ്ടാക്കാനാവില്ല, രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവുകയുള്ളൂ’; ഡല്‍ഹി കോടതിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെയും അഭിഭാഷകരെയും കുറ്റപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തീസ് ഹാരിസ് കോടതി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെയും അഭിഭാഷകരെയും കുറ്റപ്പെടുത്തി സുപ്രീംകോടതി. രണ്ടു കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവു എന്ന് കോടതി വ്യക്തമാക്കി. ഒഡിഷയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി ഡല്‍ഹിയിലെ സംഘര്‍ഷം പരാമര്‍ശിച്ചത്.

”ഒരു കൈ കൊണ്ട് ശബ്ദമുണ്ടാക്കാനാവില്ല. രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവുകയുള്ളൂ. രണ്ടു കൂട്ടരുടെ ഭാഗത്തും പ്രശ്‌നമുണ്ട്. ഈ ഘട്ടത്തില്‍ തനിക്ക് കൂടുതലൊന്നും പറയുന്നില്ലെന്നും”- കോടതി പറഞ്ഞു. നവംബര്‍ രണ്ടിനായിരുന്നു ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്.

ഒരു അഭിഭാഷകന്റെ വാഹനത്തില് പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ ഈ പ്രശ്‌നം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാനന്‍ മിശ്ര സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

Exit mobile version