കൊല നടത്തിയത് ഒറ്റയ്ക്ക്; അനിയനെയും സുഹൃത്തുക്കളെയും വെറുതെ വിടണം; ശാന്തന്‍പാറ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം

ഇടുക്കി ശാന്തന്‍പാറയില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്

ഇടുക്കി: ശാന്തന്‍പാറയില്‍ യുവാവിനെ കൊന്ന് റിസോര്‍ട്ടിന് സമീപം കുഴിച്ചിട്ട കേസില്‍ കൊലപാതക കുറ്റം സമ്മതിച്ച് സ്വകാര്യ റിസോര്‍ട്ട് മാനേജര്‍ വസിം. റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസിം വീഡിയോയിലൂടെയാണ് പറയുന്നത്. വസിം തന്റെ സഹോദരന് അയച്ച വീഡിയോ പോലീസിന് കൈമാറി.

ഇടുക്കി ശാന്തന്‍പാറയില്‍ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ശാന്തന്‍ പാറ പുത്തടിയില്‍ വീട്ടില്‍ റിജോഷാണ് മരിച്ചത്. ഇയാളുടെ ഭാര്യയും റിസോര്‍ട്ട് മാനേജറായ കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. ഭര്‍ത്താവ് എറണാകുളത്ത് പോയതാണെന്നും തിരിച്ചു വന്നില്ലെന്നുമാണ് ഭാര്യ ലിജി ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ക്ക് സംശയമായി.

തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോര്‍ട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോള്‍ ചാക്കില്‍കെട്ടിയ നിലയില്‍ റിജോഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്.

Exit mobile version