മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്; കെമാല്‍ പാഷ

മാവോയിസ്റ്റ് വിഷയത്തിലുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനത്തെയും കെമാല്‍ പാഷ വിമര്‍ശിച്ചു

കൊച്ചി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. സംസ്ഥാന സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരും. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 580 കോടിക്കായാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്. പോലീസ് വിചാരിച്ചാല്‍ ആര്‍ക്കെതിരെയും യുഎപിയെ ചുമത്താവുന്ന അവസ്ഥയാണെന്നും കെമാല്‍ പാഷ പറഞ്ഞു.

മാവോയിസ്റ്റ് വിഷയത്തിലുള്ള ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനത്തെയും കെമാല്‍ പാഷ വിമര്‍ശിച്ചു. മജിസ്റ്റീരിയല്‍ അന്വേഷത്തിന് മുന്‍പായി ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞത് ശരിയായില്ല. ഇനി എങ്ങനെയാണ് ഈ കേസില്‍ നല്ല രീതിയില്‍ അന്വേഷണം നടക്കുകയെന്നും കെമാല്‍ പാഷ ചോദിച്ചു.

യുഎപിഎ എന്നാല്‍ രാജ്യദ്രോഹികള്‍ക്കെതിരെ ചുമത്തുന്ന ഗൗരവകരമായ വകുപ്പാണ്. അല്ലാതെ ആര്‍ക്കെങ്കിലും എടുത്ത് ചുമ്മാ ചുമത്താനുള്ളതല്ല. ഒരു കള്ളം പറഞ്ഞാല്‍ അത് നില നിര്‍ത്താന്‍ ഒത്തിരി കള്ളങ്ങള്‍ കാണിക്കേണ്ടി വരും അതാണിപ്പോള്‍ നടക്കുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ കണ്ണടച്ചിരിക്കുന്നത് ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ലെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് ആശയം മനസില്‍ ഇരുന്നാല്‍ കുഴപ്പമില്ലെന്നും, അത് പ്രചരിപ്പിക്കുന്നതാണ് തെറ്റെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയാണ് ചെയ്യെണ്ടതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

Exit mobile version