കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാം; കോടതി അനുമതി നല്‍കി

നേരത്തെ മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ ഹര്‍ജി പ്രകാരം നവംബര്‍ നാലു വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

പാലക്കാട്; അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോലീസിന് അനുമതി. സംസ്‌കരിക്കല്‍ നടപടികളുമായി പോലീസിന് മുന്നോട്ടു പോകാമെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. എപ്പോള്‍ വേണമെങ്കിലും സംസ്‌കരിക്കാം. സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പാലിച്ചിട്ടുണ്ട്.

നേരത്തെ മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ ഹര്‍ജി പ്രകാരം നവംബര്‍ നാലു വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി വിധി.

നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.കര്‍ണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തി, മണിവാസകം എന്നിവരാണ് അട്ടപ്പാടിയിലെ മേലെ മഞ്ചികണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

Exit mobile version