വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു; അപകടം മികച്ച സേവനത്തിനുള്ള സേനാ മെഡല്‍ സ്വീകരിച്ചതിന്റെ അടുത്ത ദിവസം

സ്വപ്നയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹര്‍ഷകുമാറിനും ഷോക്കേല്‍ക്കുകയായിരുന്നു.

വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. പോലീസ് ടെയിനിങ് സെന്ററിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും സേനയുടെ പരിശീലകനുമായ ആലിയാട് മുണ്ടയ്ക്കല്‍വാരം ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ എസ് (44)ആണ് മരിച്ചത്.

മികച്ച സേവനത്തിനുള്ള സേനാ മെഡല്‍ സ്വീകരിച്ചതിന്റെ അടുത്ത ദിവസമാണ് അപകടത്തില്‍ ഹര്‍ഷകുമാര്‍ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഹര്‍ഷകുമാറിന്റെ ഭാര്യ സ്വപ്നയ്ക്ക് വൈദ്യുതാഘാതമേറ്റത്. തൊഴുത്തിലെ ലോഹവേലിയില്‍ നിന്നാണ് ഷോക്കേറ്റത്. സ്വപ്നയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹര്‍ഷകുമാറിനും ഷോക്കേല്‍ക്കുകയായിരുന്നു.

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഹര്‍ഷകുമാറിനെ രക്ഷിക്കാനിയില്ല. സ്വപ്നയുടെ തോളെല്ലിന് പൊട്ടലുണ്ട്. അമൃത, ആദിത്യ എന്നിവരാണ് മക്കള്‍. പാറയ്ക്കല്‍ എന്‍എസ്എസ് കരയോഗം സെക്രട്ടറിയായ ഹര്‍ഷകുമാര്‍ മികച്ച കര്‍ഷകന്‍ കൂടിയാണ്. മൃതദേഹം പോലീസ് സേനയുടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Exit mobile version