ഫോണ്‍ ചാര്‍ജര്‍ ഓഫ് ചെയ്യാന്‍ മറന്നു: കേബിളില്‍ കടിച്ച പിഞ്ചു കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

കാര്‍വാര്‍: ഫോണ്‍ ചാര്‍ജറില്‍ നിന്നും ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നതോടെയാണ് ദുരന്തം സംഭവിച്ചത്. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്.

കര്‍ണാടകയിലെ കാര്‍വാറിലെ സിദ്ദാര്‍ ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം. കൈര്‍വാറ് സ്വദേശിയായ സന്ധ്യ എന്ന എട്ട് മാസം പ്രായം മാത്രമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഹുബ്ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ താല്‍ക്കാലിക ജീവനക്കാരനായ സന്തോഷ് കാല്‍ഗുട്ടറിന്റെയും സഞ്ജന കാല്‍ഗുട്ടറിന്റെയും ഇളയ മകളാണ് സന്ധ്യ.

ഓഫ് ചെയ്യാതിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ കടിച്ചതിന് പിന്നാലെയാണ് കുഞ്ഞിന് ഷോക്കേറ്റത്. ബുധനാഴ്ചയാണ് അപകടം നടന്നത്. ചാര്‍ജര്‍ പിന്‍ വായിലിട്ട കുഞ്ഞിന് ഒന്നിലേറെ തവണ ഷോക്കേറ്റതായാണ് റിപ്പോര്‍ട്ട്. പെട്ടന്ന് തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂത്ത മകളുടെ പിറന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ വീട്ടില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. സഞ്ജന ടോര്‍ച്ച് എടുക്കാനായി പോയ സമയത്ത് കുട്ടി കിടപ്പുമുറിയില്‍ ഒറ്റയ്ക്കായിരുന്നു. ഈ സമയത്ത് കറന്റ് വരികയായിരുന്നു.

തറയില്‍ നീന്തുന്നതിനിടെ ചാര്‍ജര്‍ കേബിള്‍ കുട്ടിയുടെ കൈയ്യില്‍ തടയുകയായിരുന്നു. വിവരമറിഞ്ഞ സന്തോഷ് ജോലി സ്ഥലത്ത് തളര്‍ന്ന് വീണ് ചികിത്സയിലാണ്. സംഭവത്തില്‍ കാര്‍വാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version