ശബരിമലയിൽ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും; കടകംപള്ളി

പത്തനംതിട്ട: ശബരിമലയിൽ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത വിഷയത്തിൽ പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യാപാരികൾക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികൾ കടമുറികൾ വാടകയ്ക്ക് എടുക്കാൻ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലെ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ വന്നില്ലെങ്കിൽ സർക്കാർ പകരം സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കൺസ്യൂമർഫെഡ് വിചാരിച്ചാൽ എല്ലാം നടക്കും. അതിന് സർക്കാർ സംവിധാനങ്ങളുണ്ട്. ഇതെല്ലാം 24 മണിക്കൂർ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല മണ്ഡലകാലത്തെ മുന്നൊരുക്കങ്ങൾ വൈകിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ എട്ടാംമാസത്തിൽതന്നെ ശബരിമലയിൽ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഒരു കാരണവുമില്ലാത്തതിനാലാണ് ചിലർ പ്രതിഷേധിക്കുന്നതെന്നും കടകംപള്ളി പ്രതികരിച്ചു. ശബരിമലയിലെ മുന്നൊരുക്കങ്ങൾ വൈകിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്കെതിരെ എരുമേലിയിൽ കരിങ്കൊടി കാണിച്ചിരുന്നു.

Exit mobile version