ആരാണ് ബിനീഷ്, ആരാണ് അനിൽ എന്നൊന്നും അറിയില്ല; മാപ്പ് പറയാൻ തയ്യാറാണ്; മന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ച് പ്രിൻസിപ്പാൾ

തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച പരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവത്തിൽ മാപ്പ് പറയാനും രാജിവെയ്ക്കാനും തയ്യാറാണെന്ന് പ്രിൻസിപ്പാൾ ടിബി ഗുലാസ്. തിരുവനന്തപുരത്തെത്തി മന്ത്രി എകെ ബാലനെ കണ്ടതിനു പിന്നാലെയായിരുന്നു പ്രിൻസിപ്പാളിന്റെ പ്രതികരണം.

യൂണിയൻ ആരെയൊക്കെയാണ് ക്ഷണിച്ചതെന്ന് തനിക്കറിയില്ല. ആരെയും താൻ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായതിൽ ഖേദമുണ്ട്. ഇതിന്റെ പേരിൽ രാജി വെയ്ക്കാനോ മാപ്പ് പറയാനോ തയ്യാറാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

”ആരാണ് ബിനീഷ്, ആരാണ് അനിൽ രാധാകൃഷ്ണ മേനോൻ എന്നൊന്നും എനിക്കറിയില്ല. എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. ആര് എപ്പോൾ ഏത് പരിപാടിയിൽ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല. സിനിമയുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഞാൻ. യൂണിയനാണ് അതിഥികളെ ക്ഷണിച്ചത്. ആ പട്ടികയിലുണ്ടായിരുന്നത് അനിൽ രാധാകൃഷ്ണമേനോനാണ്.”- പ്രിൻസിപ്പൽ ടി ബി കുലാസ് പറഞ്ഞു. തനിക്ക് ഇവരെ ആരെയും അറിയില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു.

‘ബാസ്റ്റിനെ ഞാനെങ്ങനെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെ കണ്ടോ?’നടൻ ബിനീഷ് ബാസ്റ്റിനെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് താൻ തടഞ്ഞിട്ടില്ലെന്നു പ്രിൻസിപ്പാൾ വിശദീകരിച്ചത് ഇങ്ങനെ.

യൂണിയൻ വിളിച്ചിരിക്കാം, അതുകൊണ്ടായിരിക്കും ഇവരൊക്കെ വന്നതെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഇതൊക്കെ യൂണിയൻ മാത്രമാണോ ചെയ്യുന്നത്? പ്രിൻസിപ്പാൾ അറിയണ്ടേ? എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ”അതറിയണം. പ്രിൻസിപ്പാളിയാതെ അത് ചെയ്തത് തെറ്റ്. പക്ഷേ, ഞാനൊരു പ്രിൻസിപ്പാളാണ്. അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്നയാളാണ്. അവരെ ഒറ്റിക്കൊടുക്കുന്നത് ശരിയാണോ? ഞാൻ ചോദിച്ചതിതാണ്. നിങ്ങളുടെയെല്ലാവരുടെയും പേരിൽ ഞാൻ മാപ്പ് പറയാം. എനിക്കതൊരു പ്രശ്‌നമല്ല” എന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

Exit mobile version