‘സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്’; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം

സംഭവത്തില്‍ കോളേജ് യൂണിയനെയും അദ്ദേഹം വിമര്‍ശിച്ചു

തൃശ്ശൂര്‍: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ചില നിവര്‍ന്നു നില്‍ക്കലുകളെ പോലെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യുമെന്നും പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തില്‍ ഒന്നായിരിക്കും എന്നതില്‍ സംശയമില്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവത്തില്‍ കോളേജ് യൂണിയനെയും അദ്ദേഹം വിമര്‍ശിച്ചു. സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയതെന്നും ഇവര്‍ ഏത് തരം വിദ്യാര്‍ത്ഥികളെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘ഞാന്‍ മേനോനല്ല. ദേശീയ പുരസ്‌ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാന്‍ ഒരു ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തില്‍ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്.’മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. ഞാനും ജീവിക്കാന്‍ വേണ്ടി നടക്കുന്നവനാണ്,ഞാനും ഒരു മനുഷ്യനാണ്’ബിനീഷ് ബാസ്റ്റിന്‍?

ചില നിവര്‍ന്നു നില്‍ക്കലുകളേപ്പോലെത്തന്നെ ചില അമര്‍ന്നിരിക്കലുകളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തന്നെ ചെയ്യും. പാലക്കാട് മെഡിക്കല്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ യുവനടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം അത്തരത്തിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. തന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ എങ്കിലും കാണാനാഗ്രഹിച്ച മഹാനായ അയ്യന്‍കാളിയുടെ പതിറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് വര്‍ഷം തോറും പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 70 എംബിബിഎസ് ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ്. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം നടന്നുതീര്‍ത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതല്‍ജന്മങ്ങള്‍ ഇപ്പോഴും അപരിഷ്‌കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നില്‍ക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവര്‍ണ്ണ ജീര്‍ണ്ണതകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയന്‍ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാര്‍ത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?

Exit mobile version