ഒന്നിച്ചിരുന്നു മദ്യപിച്ച് മടങ്ങവെ നാല്‍പ്പത്തിയേഴുകാരന്‍ അതേ സംഘത്തിലെ സുഹൃത്തിന്റെ കാര്‍ ഇടിച്ച് മരിച്ചു

ചമ്രവട്ടം: ഒന്നിച്ചിരുന്ന് മദ്യപിച്ചയാള്‍ അതേ സംഘത്തിലെ സുഹൃത്തിന്റെ കാര്‍ ഇടിച്ച് മരിച്ചു. ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്റെ മകന്‍ മണികണ്ഠന്‍ (47) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മണികണ്ഠന്‍ ഒപ്പം മധ്യപിച്ച താജുദ്ദീന്റെ കാറിടിച്ച് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ചമ്രവട്ടം പെരിന്തല്ലൂര്‍ ആനയൊഴുക്കുപാലം-കാവഞ്ചേരി റോഡില്‍ വെച്ചാണ് മണികണ്ഠന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചത്. ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സുഹൃത്തായ താജുദ്ദീന്റെ കാറിടിക്കുകയായിരുന്നു. അപകടം കണ്ട് ഭയപ്പെട്ടതോടെ താജുദ്ദീനും മറ്റൊരാളും സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്ന് പോലീസ് പറയുന്നു.

ചോരയില്‍ കുളിച്ച് റോഡില്‍ കിടന്നിരുന്ന മണികണ്ഠനെ അതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്ലൂരിലെ കൂരിയാട്ടില്‍ താജുദ്ദീനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് അശ്രദ്ധയോടെ കാറോടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസ്. കോണ്‍ക്രീറ്റ് പണിക്കാരനാണ് അപകടത്തില്‍ മരിച്ച മണികണ്ഠന്‍.

Exit mobile version