അരച്ചാക്ക് സിമന്റും അരമണിക്കൂറിന്റെ ജോലിയും ലാഭിക്കാൻ ഇനിയും കുരുന്നുകളെ കുരുതി കൊടുക്കരുതേ; കുഴൽകിണർ അപകടങ്ങളിൽ വിലപിച്ച് സോഷ്യൽമീഡിയ

തിരുവനന്തപുരം: നാല് ദിവസത്തെ രക്ഷാപ്രവർത്തനം വിഫലമാക്കി രണ്ടുവയസുകാരൻ സുജിത്ത് വിൽസൺ കുഴൽകിണറിനകത്ത് മരിച്ചുവീണതോടെ സോഷ്യൽമീഡിയയിൽ കുഴൽകിണറുകൾ തുറന്നിടുന്നതിന് എതിരെ രോഷം പുകയുകയാണ്. കുഴൽകിണർ കുഴിക്കുന്നവരുടെ അശ്രദ്ധയും മടിയും കാരണമാണ് പിഞ്ചുജീവനുകൾ രാജ്യത്ത് നിരന്തരം നഷ്ടപ്പെടുന്നതെന്ന് സോഷ്യൽമീഡിയയിലടക്കം വിമർശനമുയരുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ് രണ്ടുവയസുകാരൻ സുജിത്തിന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ രാജ്യം ഒന്നടങ്കം വിതുമ്പുകയായിരുന്നു.

ആവശ്യം കഴിഞ്ഞ് കിണർ മൂടാതെ പോകുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇതിനെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. അരച്ചാക്ക് സിമന്റും അരമണിക്കൂറിന്റെ ജോലിയുടെയും ലാഭത്തിന് വേണ്ടി ഇനിയും കുരുന്നുകളെ കുരുതി കൊടുക്കരുതെന്നാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്ന പ്രധാന വിമർശനം. അതാത് പ്രദേശത്തെ പൊതുജനങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനവും ഉണ്ടായാൽ തീരാവുന്ന പ്രശ്‌നങ്ങളാണ് കുഴൽക്കിണർ അപകടങ്ങളെന്നും ആളുകൾ പറയുന്നു. വെള്ളമില്ലെന്ന് കാണുമ്പോൾ കുഴൽക്കിണറുകൾ മൂടാതെ ഉടമസ്ഥർ പോകും. ഈ സമയത്തായിരിക്കും കുട്ടികൾ കളിക്കുന്നതിനായി കിണറിന്റെ സമീപത്തെത്തുക. ഇതിനിടയിൽ അപകടവും സംഭവിക്കും.

ജലക്ഷാമം നേരിടുന്ന രാജ്യത്ത് കുഴൽകിണറുകൾ നിർമ്മിക്കാതിരിക്കാനാവില്ല. എന്നാൽ അശ്രദ്ധയോടെ കുഴൽകിണറുകൾ മൂടാതെ വെയ്ക്കുന്നതാണ് അപകടത്തിന് കാരണമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കുട്ടികൾ കുഴൽക്കിണറുകളിൽ വീണ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാന്തരമായി കുഴികൾ കുഴിച്ചാണ് കുട്ടികളെ രക്ഷിച്ചിരുന്നത്. എന്നാൽ, പലപ്പോഴും ഈ രക്ഷാപ്രവർത്തനങ്ങൾ ഫലം കാണാറില്ല. അതിനാൽ കുഴൽക്കിണറുകൾ ഉപയോഗിച്ച ശേഷം മൂടിവയ്ക്കണമെന്ന വലിയ സന്ദേശമാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്നത്.

Exit mobile version