രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് ഉണ്ടാകാത്ത ക്ഷീണമൊന്നും നിങ്ങള്‍ രാജിവെച്ചാല്‍ ഉണ്ടാകില്ല; യൂത്ത് കോണ്‍ഗ്രസ് പുഃനസംഘടന വൈകുന്നതില്‍ പ്രതിഷേധം അറിയിച്ച് മാത്യു കുഴലനാടന്‍; യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി

ഞങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാണ് എന്ന പതിവ് പ്രതികരണം വേണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതു കൊണ്ടാണ് എന്ന ന്യായികരണവും സ്വീകാര്യമല്ലെന്നും മാത്യു കുഴലനാടന്‍ പറഞ്ഞു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. ഏഴ് വര്‍ഷമായിട്ടും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാത്ത ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സിആര്‍ മഹേഷും സ്ഥാനം രാജിവെച്ച് പുതിയ തലമുറയ്ക്ക് അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പരസ്യമായി രംഗത്ത് വന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുഴലനാടന്‍ രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് പുനഃസംഘടനയെച്ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നത്.

ഞങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാണ് എന്ന പതിവ് പ്രതികരണം വേണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതു കൊണ്ടാണ് എന്ന ന്യായികരണവും സ്വീകാര്യമല്ലെന്നും മാത്യു കുഴലനാടന്‍ പറഞ്ഞു. നിങ്ങള്‍ രണ്ട് പേരും രാജിവച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുന:സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. നിങ്ങള്‍ രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പവും ക്ഷീണവും ഉണ്ടാകും എന്ന് പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജി വച്ചാല്‍ ഉണ്ടാകില്ല എന്ന് പറയണമെന്നും ഡീന്‍ കുര്യാക്കോസിനും, സിആര്‍ മഹേഷിനും എഴുതിയ തുറന്ന കത്തില്‍ മാത്യൂ കുഴലനാടന്‍ പറഞ്ഞു.

അതെസമയം സ്ഥാനത്ത് തുടരുന്നതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന നിലപാടിലാണ് ഇരുനേതാക്കളും.
തങ്ങളുടെ ഇഷ്ടപ്രകാരമല്ല സ്ഥാനത്ത് തുടരുന്നതെന്നും, എംപിയായി തെരഞ്ഞെടുത്തപ്പോള്‍ തന്നെ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഡീന്‍ പറഞ്ഞു. തങ്ങള്‍ക്കല്ല ഉത്തരവാദിത്തമെന്നും മാന്യമായി പുറത്തുപോകാന്‍ അവസരം തേടി കെപിസിസിക്ക് കത്തുനല്‍കുമെന്നും മഹേഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പ്രിയപ്പെട്ട ഡീന്‍ കുര്യാക്കോസിനും, സി.ആര്‍ മഹേഷിനും ഒരു തുറന്ന കത്ത്.

കണ്ണൂരില്‍ എന്‍.ജി.ഒ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് റൂമില്‍ വന്ന് കയറിയതേ ഉള്ളൂ. അവിടെ ഉണ്ടായ ഒരു പരാമര്‍ശമാണ് ഇത് എഴുതാന്‍ പ്രേരകമായത്.

ബഹുമാന്യനായ കെ.സി ജോസഫ് എം.എല്‍.എ പ്രസംഗമധ്യേ കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ ഇരുത്തിക്കൊണ്ട്, അഭിജിത്തിന് വിഷമം തോന്നിയിട്ട് കാര്യമില്ലാ എന്ന് പറഞ്ഞിട്ട് പറഞ്ഞു..

‘ഇന്ന് കോണ്‍ഗ്രസില്‍ കെ.എസ്.യു വിനേക്കാളും യൂത്ത് കോണ്‍ഗ്രസ്സിനേക്കാളും ശക്തിയുള്ള സംഘടന എന്‍.ജി.ഓ അസ്സോസിയേഷനാണ് ‘ തിര്‍ച്ചായായും എന്‍.ജി.ഓ അസ്സോസിയേഷന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ് ഞാന്‍.

അതിന് പിന്നാലെ മറ്റൊരു നേതാവ് (പേര് പരാമര്‍ശിക്കുന്നില്ല), യൂത്ത് കോണ്‍ഗ്രസ്സിലേക്കാളും യുവാക്കള്‍ നമ്മുക്കൊപ്പമാണ് എന്നത് കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ചെയ്യാത്ത പണി നമ്മള്‍ ചെയ്യണം എന്ന് പറയുകയുണ്ടായി. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ്സിനെ ഇകള്‍ത്താന്‍ പറഞ്ഞതല്ലാ, പക്ഷെ യൂത്ത് കോണ്‍ഗ്രസ്സ് എന്ന സംഘടനയുടെ ദയനീയാവസ്ഥയാണ് നേതാക്കള്‍ ഏകകണ്ഠമായി സൂചിപ്പിച്ചത്.

ഒരു മുന്‍കാല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും നേതാവും എന്ന നിലയില്‍ വല്ലാത്ത വിഷമം തോന്നി. ഇത്രയും അപമാനം ഈ സംഘടന അര്‍ഹിക്കുന്നില്ലാ. കേരള രാഷ്ട്രീയത്തില്‍ രാജകീയമായ ചരിത്രവും, അഭിമാനകരമായ പാരമ്പര്യവും ഉള്ള സംഘടനയാണ് യൂത്ത് കോണ്‍ഗ്രസ്സ്. ഇനിയും നിങ്ങള്‍ ഇതിനെ ഇതിലേറേ തളര്‍ത്തരുത്.

7 വര്‍ഷമാകുന്നു പുന:സംഘടന നടത്തിയിട്ട്. താഴെ ഉള്ള ഒരു തലമുറയോട് കാണിക്കുന്ന വലിയ അനീതിയാണ്.. ഞങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാണ് എന്ന പതിവ് പ്രതികരണം വേണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതു കൊണ്ടാണ് എന്ന ന്യായികരണവും സ്വീകാര്യമല്ല. കാരണം, അവര്‍ക്ക് ഈ കാര്യത്തോടുള്ള സമീപനം നമ്മുക്ക് തന്നെ നന്നായി അറിവുള്ളതാണല്ലോ.

12 വര്‍ഷം കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പുന:സംഘടന നടത്താന്‍ തയ്യാറാവാതിരുന്നിട്ട്, ഒരു കുഴപ്പവും ഇല്ലാ എന്ന് പറഞ്ഞിരുന്നവരാണ് അവര്‍. അതിനിടയില്‍ എത്ര തലമുറകളെയാണ് അവര്‍ ഇല്ലാതാക്കിയത്. ഒരായുസ്സ് ഈ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുത്തിട്ട് ഒന്നുമാകാന്‍ കഴിയാതെ കണ്ണീരും കൈയ്യുമായി ഒഴിഞ്ഞ് പോകേണ്ടി വന്നവര്‍. അവര്‍ ഒരുപാട് പേര്‍ ഈ പ്രസ്ഥാനത്തെ മനസ്സ് കൊണ്ട് എങ്കിലും ശപിച്ചിട്ടുണ്ടാകും. ഇനിയും അത് ഉണ്ടാകരുത്.

ഞാന്‍ മൂന്നാം വര്‍ഷം LLB ക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു വിന്റെ വ്യദ്ധ നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കൂട്ടായ്മയുമായി രംഗത്ത് വന്ന് അന്നത്തെ നേതൃത്വത്തിനെതിരെ പറഞ്ഞ വ്യക്തിയാണ്. പിന്നിട് പുനഃസംഘടന നടന്നപ്പോള്‍ അന്ന് കെ.എസ്.യു സംസ്ഥാന ഭാരവാഹിയായിരുന്ന ഒരാള്‍ക്ക് പോലും കെ.എസ്.യു പ്രസിഡന്റാകാന്‍ പറ്റിയില്ലാ എന്ന് മാത്രമല്ലാ, പ്രായാധിക്യം കാരണം യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹി പോലും ആകാന്‍ കഴിയാതെ പോയി. അന്നത്തെ അവരുടെ വേദന നേരിട്ട് കണ്ടതാണ് ഞാന്‍. ഇനിയും അങ്ങനെ ഒരു ദുര്യോഗം മറ്റൊരു തലമുറയ്ക്ക് ഉണ്ടാക്കരുത്.

നിങ്ങള്‍ രണ്ട് പേരും രാജിവച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുന:സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. നിങ്ങള്‍ രാജിവച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പവും ക്ഷീണവും ഉണ്ടാകും എന്ന് പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങള്‍ രാജി വച്ചാല്‍ ഉണ്ടാകില്ല എന്ന് പറയണം.

അടുത്ത കാലത്ത്, പി.സി വിഷ്ണുനാഥിന് ശേഷം ഈ സംഘടനയുടെ തലപ്പത്തിരുന്നതിന്റെ പേരില്‍ ഏറ്റവും വലിയ നേട്ടം ലഭിച്ച വ്യക്തിയാണ് ഡീന്‍ എന്നത് വിസ്മരിക്കരുത്.

കഴിവും ആവേശവും ഉള്ള ഒരു തലമുറ അവസരത്തിന് വേണ്ടി കാത്ത് കേണ് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ.. ?

ഇനിയും അവരുടെ ക്ഷമയേ പരിശോധിക്കരുത്. ഞാനടക്കം നമ്മുക്ക് ഒക്കെ മൂന്നും നാലും അവസരങ്ങള്‍ കെ.എസ്.യു വിലും യൂത്ത് കോണ്‍ഗ്രസ്സിലും ലഭിച്ചവരാണ്. ഇത് അവരുടെ അവകാശമാണ്. ഈ വിഷയത്തില്‍ ഞാനവരോടൊപ്പമാണ്..

എന്നേക്കാളും ഇത് പറയാന്‍ യോഗ്യതയും, ധാര്‍മ്മിക കടമയും ഒക്കെ ഉള്ളവര്‍ പറയട്ടെ എന്ന് കരുതിയതാണ്. എന്നാല്‍, ഇത് പറയാതെ പോയാല്‍ ചരിത്രം എന്നെയും ഈ പാതകത്തില്‍ പങ്കാളിയാക്കും എന്ന് എന്റെ മന:സാക്ഷി പറയുന്നു. വ്യക്തിപരമായ സ്‌നേഹ ബഹുമാനങ്ങള്‍ക്ക് ഒരു കുറവുമില്ലാ എന്ന് കൂടി ചേര്‍ക്കട്ടെ

ഏറേ സ്‌നേഹത്തോടെ

Exit mobile version