പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ സിറിഞ്ചിൽ ദ്രാവകം നിറച്ച് കുത്തി യുവാവ്

ആലപ്പുഴ: പലവട്ടം നിരസിച്ചിട്ടും വീണ്ടും പ്രണയാഭ്യർത്ഥനയുമായി വന്ന യുവാവ് പെൺകുട്ടിയെ സിറിഞ്ച് കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തിൽ അശ്വിൻ (18) ആണ് പെൺകുട്ടിയെ ആക്രമിച്ച് അറസ്റ്റിലായത്. സിറിഞ്ചിൽ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോർട്ട്.

മാന്നാറിലെ സ്‌കൂളിൽ വിദ്യാർത്ഥികളായിരുന്ന ഇരുവരും തമ്മിൽ മൂന്നു വർഷത്തെ പരിചയം ഉണ്ടെന്നു പോലീസ് പറഞ്ഞു. പലവട്ടം യുവാവ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും പെൺകുട്ടി നിരസിച്ചിരുന്നു. ഒടുവിൽ ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തിൽ വെച്ച് ഇയാൾ പെൺകുട്ടിയെ പിടിച്ചുനിർത്തി വീണ്ടും പ്രണയാഭ്യർത്ഥന നടത്തിയപ്പോഴും പെൺകുട്ടി വിസമ്മതം അറിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് സിറിഞ്ച് ആറ്റിൽ കളഞ്ഞു.

പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് മാനേജ്‌മെന്റ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ അശ്വിൻ.

Exit mobile version