ഉപതെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു

അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലെ പോളിങ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പോളിങ് നടക്കുന്നത്.

തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിങ് ആരംഭിച്ചത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി.

അതേസമയം, പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അരൂരിലും കോന്നിയിലും മഴ ശക്തമാണ്. അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമാകുമെന്നാണ് വിവരം. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.

Exit mobile version