മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എപി അബ്ദുള്ളക്കുട്ടിയെ ഇറക്കി വോട്ട് പിടിക്കാനൊരുങ്ങി എന്‍ഡിഎ

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥി ആയാല്‍ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് 24ന്യൂസിനോട് പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്‌സഭാ ഉപതെരത്തെടുപ്പില്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരായ വികാരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയായാല്‍ മണ്ഡലത്തില്‍ മത്സരം കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ തവണ ബിജെപി പാലക്കാട് മേഖല പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 82,332 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകാമെന്നും ബിജെപി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തവനൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം.

Exit mobile version