‘ജൈവം’ പേരില്‍ മാത്രം, വിലയും ഇരട്ടി; സംസ്ഥാനത്ത് ജൈവപച്ചക്കറിയില്‍ കീടനാശിനി സാന്നിധ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന ജൈവ പച്ചക്കറികളില്‍ കീടനാശിനി സാനിധ്യം കണ്ടെത്തി. ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തിയ പരിശോധനയില്‍ ജൈവ പച്ചക്കറികളില്‍ 25 ശതമാനം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. ജൈവപച്ചക്കറികള്‍ സാംപിളിനായി ശേഖരിച്ച് വെള്ളായണി കാര്‍ശിക സര്‍വ്വകലാശാലയിലെ ലാബിലാണ് പരിശോധനനടത്തിയത്.

വെണ്ടക്ക, തക്കാളി, കാപ്‌സിക്കം, വെള്ളരി, പടവലം, പയര്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. സര്‍വ്വകലാശാല നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഭക്ഷ്യ വകുപ്പിന് കൈമാറിട്ടുണ്ട്. പച്ചക്കറികളില്‍ നടത്തിയ പച്ചക്കറികളെക്കാള്‍ കീടനാശിനിയുടെ സാന്നിധ്യം ജൈവപച്ചക്കറികളില്‍ കണ്ടെത്തി. സാധാരണ കടകളില്‍ കിട്ടുന്ന പച്ചക്കറികളെക്കാള്‍ ഇരട്ടി വിലയാണ് ജൈവ പച്ചക്കറികള്‍ക്ക് വില ഈടാക്കുന്നത്.

അതുകൊണ്ട് തന്നെ ഉയര്‍ന്ന വില കൊടുത്തു സുരക്ഷിതമെന്നു കരുതി വാങ്ങുന്ന ജൈവ പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം ഗൗരവമായി കാണണമെന്നും ഭക്ഷ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളില്‍ 729 സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ 17.55 ശതമാനത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി.

അതേസമയം സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കുമ്പളം, വഴുതന, ചേമ്പ്, കറിവേപ്പില, മരച്ചീനി, ചതുരപ്പയര്‍, വാളരിപ്പയര്‍, പീച്ചിങ്ങ, രസകദളി, മാമ്പഴം, ചെങ്കതളിപ്പഴം, പപ്പായ, കൈതച്ചക്ക, റോസ് ആപ്പിള്‍ തുടങ്ങിയവ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version