നാദാപുരത്ത് യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം: ഭര്‍ത്താവിനെതിരെ കേസ്

കോഴിക്കോട്: നാദാപുരത്ത് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവിനെതിരെ
മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയാണ് ഭര്‍ത്താവ് സമീറിനെതിരെ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ജുവൈരിയ മക്കളായ അഞ്ച് വയസുകാരി മെഹ്‌റിനെയും 2 വയസുകാരന്‍ മുഹമ്മദിനെയും കൂട്ടി ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ സമരം ചെയ്യുകയാണ്. മൊഴിചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനാല്‍ ജുവൈരിയയെ വീട്ടില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍.

തന്നെയും മക്കളെയും ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്ന് ചെലവ് ആവശ്യപ്പെട്ട് ജുവൈരിയ കോടതിയെ സമീപിച്ചു. ഇതിന് കോടതിയില്‍ നല്‍കിയ മറുപടിയിലാണ് ജുവൈരിയെ മൊഴി ചൊല്ലിയതിനാല്‍ ചെലവിന് നല്‍കാന്‍ കഴിയില്ലെന്ന് സമീര്‍ അറിയിച്ചത്.

പള്ളിയില്‍ തലാഖ് എഴുതി നല്‍കിയിട്ടുണ്ടെന്ന പേരില്‍ 12 ദിവസം മുമ്പാണ് ജുവൈരിയയെ ഭര്‍ത്താവ് സമീറിന്റെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമീര്‍ 22 ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നെങ്കിലും ജുവൈരിയയും കുട്ടികളുമായി ബന്ധപ്പെടുകയോ വീട്ടില്‍ വരികയോ ചെയ്തിരുന്നില്ല. കൂടാതെ, അയല്‍ക്കാരിയായ മറ്റൊരു സ്ത്രീയെ ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹം ചെയ്തതായും പറയുന്നു.

വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയ 40 പവന്‍ സ്വര്‍ണം സമീറും വീട്ടുകാരും നേരത്തെ തട്ടിയെടുത്തു. ഗാര്‍ഹികപീഡനം കാണിച്ച് അന്ന് ജുവൈരിയ വളയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. നീതി കിട്ടും വരെ സമരം തുടരാനാണ് ജുവൈരിയയുടെ തീരുമാനം.

Exit mobile version