സൈബര്‍ തട്ടിപ്പിനിരയായി ഒന്നര ലക്ഷം രൂപ നഷ്ടമായി: യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി

ഒഡിഷ: സൈബര്‍ തട്ടിപ്പിനിരയായത് വെളിപ്പെടുത്തിയ യുവതിയെ മൊഴി ചൊല്ലിയതായി പരാതി. ഒഡിഷയിലെ കെന്ദ്രപ്പാറ ജില്ലയിലാണ് സംഭവം. 32 കാരിയായ യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

സൈബര്‍ തട്ടിപ്പിനിരയായ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞതോടെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. ഒന്നര ലക്ഷം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമം അനുസരിച്ചും സ്ത്രീധന നിരോധന നിയമം അനുസരിച്ചും ഭര്‍ത്താവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തെന്ന് കെന്ദ്രപ്പാറ പോലീസ് അറിയിച്ചു.

15 വര്‍ഷത്തെ ദാമ്പത്യമാണ് മുത്തലാഖിലൂടെ ഭര്‍ത്താവ് അവസാനിപ്പിച്ചത്. ഇയാള്‍ നിലവില്‍ ഗുജറാത്തിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് നിലവില്‍ മുത്തലാഖിലൂടെയുള്ള വിവാഹമോചനം അസാധുവും നിലവില്‍ കുറ്റകരവുമാണ്.

Exit mobile version