കെ സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു, കസ്റ്റഡിയിലെടുത്തു

ശബരിമല: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പോലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. പോലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി മടങ്ങിപ്പോകാന്‍ അഭ്യര്‍ഥിച്ചു. അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സന്നിധാനത്തേക്ക് എന്തുവന്നാലും പോകുമെന്ന ഉറച്ച നിലപാടില്‍ കെ സുരേന്ദ്രന്‍ തുടര്‍ന്നു. സ്ഥലത്തേയ്ക്ക് കൂടുതല്‍ പോലീസുദ്യോഗസ്ഥരെത്തി. തുടര്‍ന്ന് സ്ഥലത്ത് വാക്കുതര്‍ക്കമായി. മൂന്ന് തവണ പോലീസ് വിലക്ക് ലംഘിച്ച് സുരേന്ദ്രന്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചു.

അരമണിക്കൂറോളം നീണ്ട വാക്കുതര്‍ക്കത്തിന് ശേഷമാണ് സുരേന്ദ്രനെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്ത അതേ തന്ത്രം തന്നെയാണ് പോലീസ് തുടരുന്നത്. സന്നിധാനത്ത് പ്രധാനപ്പെട്ട നേതാക്കളെത്തി പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാതിരിക്കുക, അങ്ങനെ സന്നിധാനത്തിന്റെ നിയന്ത്രണം പോലീസിന്റെ കയ്യില്‍ നിന്ന് നഷ്ടമാകാതിരിക്കുക എന്ന രീതിയിലാണ് പോലീസ് ഇത്തവണ മുന്നോട്ടു പോകുന്നത്.

Exit mobile version