ഷാജുവിനെയും സക്കറിയയെയും അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കേസില്‍ ഇത് മൂന്നാം വട്ടമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നത്

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയും അച്ഛന്‍ സക്കറിയയെയും ഇന്ന് വീണ്ടും പോലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പുലിക്കയത്തെ ഷാജുവിന്റെ വീട്ടിലെത്തി പോലീസ് നോട്ടീസ് കൈമാറിയിരുന്നു. കേസില്‍ ഇത് മൂന്നാം വട്ടമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ്പി ഓഫീസില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം മുഖ്യപ്രതി ജോളിയെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജോളി നടത്തുന്നത്. അന്നമ്മയെ താന്‍ കൊലപ്പെടുത്തിയത് ആദ്യ ഭര്‍ത്താവായ റോയ് തോമസിന് അറിയാമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ജോളി അന്വേഷണ സംഘത്തോട് പറഞ്ഞത്.

ഇന്ന് പൊന്നാമറ്റം വീട്ടില്‍ എസ്പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധനയ്ക്ക് എത്തും. വിരലടയാള വിദഗ്ദര്‍, വിഷ ശാസ്ത്ര വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് വീട്ടില്‍ പരിശോധന നടത്തുക.

Exit mobile version