ബികോം ബിരുദം തെറ്റായ രേഖ; വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ ഗുരുതര ആരോപണം

കേരള സര്‍വകലാശാലയുടെ രേഖകളിലാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ തെറ്റായ ബികോം ബിരുദം കാണിച്ച് സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ. 2009ലും 2011ലും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന്‍ അംഗമാവാന്‍ നല്‍കിയ അപേക്ഷയിലും നല്‍കിയ ബികോം ബിരുദം തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കേരള സര്‍വകലാശാലയുടെ രേഖകളിലാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. സത്യസന്ധതയും ധര്‍മ്മനീതിയും ലംഘിച്ചാണ് ഷാഹിദ കമാന്‍ വനിത കമ്മീഷന്‍ അംഗമായതെന്നാണ് ഉയരുന്ന ആരോപണം. വനിതാ കമ്മീഷന് അംഗമാവാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോടും മത്സരിച്ചപ്പോഴും ഷാഹിദ കമാല്‍ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്.

ഷാഹിദ ബീവി എന്ന ഷാഹിദ കമാല്‍ 87-90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നാണ് ബിരുദം നേടിയതെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആ കാലഘട്ടത്തില്‍ ഷാഹിദ ബീവി എന്ന വിദ്യാര്‍ത്ഥിനി ബിരുദം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലയുടെ വിവരാവാകാശ രേഖയില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഷാഹിദ കമാല്‍ തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനെയും സര്‍ക്കാരിനെയോ കബളിപ്പിച്ചിട്ടില്ലെന്ന് ഷാഹിദ പറയുന്നു.

Exit mobile version