ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താൻ; വിവാദ സോഷ്യൽമീഡിയ പോസ്റ്റിനോട് ഷാഹിദ കമാൽ

വണ്ടിപെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഞ്ചിരിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദ കമാൽ വിശദീകരിക്കുന്നത്. ഇന്നാണെങ്കിൽ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ് പിൻവലിച്ചെന്നും ഷാഹിദ കമാൽ കൂട്ടിച്ചേർക്കുന്നു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിശദമാക്കി. പോലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കേസിന്റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പ്രതികരിച്ചു.

ഇടുക്കി വണ്ടിപ്പെരിയാറിലെ ആറ് വയസുകാരി പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ പുഞ്ചിരിച്ചുകൊണ്ടുള്ള വനിതാകമ്മീഷൻ അംഗത്തിന്റെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. വിടി ബൽറാം, കെഎസ് ശബരിനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഷാഹിദ കമാലിന്റെ പോസ്റ്റിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

Exit mobile version