മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേത്; പീഡനകേസിലെ പ്രതികളെ രക്ഷിക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യം; രൂക്ഷമായി വിമര്‍ശിച്ച് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും നിലവിലുള്ള പീഡനകേസിലെ പ്രതികളെ രക്ഷിക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്നും ഷാഹിദ കമാല്‍ ആരോപിച്ചു. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കില്‍ മരിക്കണം എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഷാഹിദ കമാല്‍.

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസിന് യോജിക്കുന്ന പരാമര്‍ശമല്ല മുല്ലപ്പള്ളിയുടേത്. സ്ത്രീയുടെ ശരീരത്തിന് മേല്‍ പുരുഷന്‍ നടത്തുന്ന കയ്യേറ്റമാണ് ബലാത്സംഗം, അത് അപലപനീയമാണ്. ഒരു സ്ത്രീക്കെതിരെ നടത്താവുന്ന എറ്റവും മോശപ്പെട്ട അക്രമണമാണ് അത് എന്ന് മുല്ലപ്പള്ളി മനസിലാക്കണം. ബലാത്സംഗത്തിന് ഇരയായ സ്ത്രീ മാനാഭിമാനമുള്ളയാണെങ്കില്‍ മരിക്കണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ നിഷ്‌കരുണം തള്ളിക്കളയുന്നുവെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

സ്ത്രീകളോട് ആത്മഹത്യ ചെയ്യണമെന്ന് പറയാന്‍ മുല്ലപ്പള്ളി ആരാണെന്നും വേശ്യയായ സ്ത്രീക്ക് പോലും അവരുടെ അന്തസിനും അഭിമാനത്തിനും പ്രാധാന്യമുണ്ടെന്നും എം സി ജോസഫൈന്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശത്തിന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും ശൈലജ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സന്ദേശമാണോ നല്‍കേണ്ടതെന്നും മന്ത്രി ചോദിച്ചു.

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ നേരത്തെയും വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് മുല്ലപ്പള്ളി. കെകെ ശൈലജ ടീച്ചറിനെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം പരാമര്‍ശം വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങള്‍ വ്യാഖാനിച്ചതിനാലാണ് ഖേദമറിയിക്കാന്‍ തയ്യാറായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version