വട്ടിയൂര്‍ക്കാവില്‍ തന്റെ പേര് വെട്ടിയത് വി മുരളീധരനല്ല, അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്, വ്യാജപ്രചാരണം നടത്തുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍; കുമ്മനം

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ ഇടപെട്ടത് വി.മുരളീധരനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തന്റെ പേര് വെട്ടിമാറ്റിയത് വി മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ ഇടപെട്ടത് വി.മുരളീധരനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അടുത്ത സുഹൃത്താണ് വി.മുരളീധരനെന്നും അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നയാളല്ലെന്നും കുമ്മനം പറഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നു. തന്റെ പേര് മുരളീധരനാണ് വെട്ടിയതെന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റും,സ്ഥാനവും ഒന്നും മോഹിച്ചിട്ടില്ല. ഇതൊന്നും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും.
മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Exit mobile version