കോൺട്രാക്ടർമാരുടെ പഴയ കളിയൊന്നും നടക്കില്ല; റോഡ് ശരിയാക്കാത്ത എഞ്ചിനീയർമാർ സർവീസിൽ ഉണ്ടാവുകയുമില്ല: മന്ത്രി ജി സുധാകരൻ

നിർമ്മാണം പൂർത്തിയായ തൃശ്ശൂർ പുഴയ്ക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തൃശ്ശൂർ: ഒക്ടോബർ 31നകം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായി മന്ത്രി ജി സുധാകരൻ. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എഞ്ചിനീയറും സർവീസിൽ ഉണ്ടാകില്ലെന്നും ആരെ വേണമെങ്കിലും സസ്‌പെന്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയായ തൃശ്ശൂർ പുഴയ്ക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

റോഡുകളെ ഒരു കേടുപാടില്ലാതെ സൂക്ഷിക്കാൻ സെക്ഷൻ എഞ്ചിനീയർമാർ വിചാരിച്ചാൽ സാധിക്കും. പണിയെടുക്കാത്ത ഒരു വിഭാഗവും നടത്തി കൊണ്ടു പോകാൻ കഴിയാത്ത ഒരു വകുപ്പും സംസ്ഥാനത്ത് ആവശ്യമില്ല. വകുപ്പിൽ 1400 എഞ്ചിനീയർമാരുണ്ട്. ഈ പട ഇറങ്ങിയാൽ ഒരു ദിവസം കൊണ്ട് റോഡ് തകർച്ച പരിഹരിക്കേണ്ടതല്ലേ?

ഏത് സർക്കാർ വന്നാലും ഞങ്ങൾക്ക് സൗകര്യമുള്ളതുപോലെ ചെയ്യും എന്നതാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കുണ്ടും കുഴിയുമുള്ള റോഡിന്റെ മുമ്പിൽ ഓഫീസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ കരാറുകാർക്കും മുന്നറിയിപ്പ് നൽകാൻ മന്ത്രി മറന്നില്ല. കോൺട്രാക്ടർമാരുടെ പഴയ കളിയൊന്നും നടക്കില്ല. ചരിത്രത്തിലാദ്യമായി ഒരു കോൺട്രാക്ടർ ജയിലിൽ കിടക്കുന്നത് അറിയാമല്ലോ? ഇത് എല്ലാവർക്കും ബാധകമാണ്. പോലീസ് വിജിലൻസ് വരെ റോഡിലിറങ്ങുന്നത് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

നാണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഒരു ഭീകരനാണ്. ഭരണഘടന അവർക്ക് ബാധകമല്ലെന്നാണ് ഭാവം. എനിക്ക് അവരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് വടക്കേ ഇന്ത്യയിലാണ്. ആകെ ചെയ്യാനാകുന്നത് കേരളത്തിലെ ടെൻഡറിൽ നിന്നു വിലക്കാവുന്നതാണ്. പക്ഷേ ഉടനെ കോടതി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version