എന്റെ പ്രണയം എല്ലാവര്‍ക്കും അറിയാം, ആ കുട്ടിയൊഴികെ; അതുപോലെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വവും! ഞാന്‍ മാത്രം അറിഞ്ഞില്ല; കുറിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

സിപിഎം സ്ഥാനാര്‍ത്ഥിയായി ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുകളുടെ ചൂട് പിടിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പാച്ചിലിലാണ് പാര്‍ട്ടികള്‍. എന്നാല്‍ ഏറെ ചര്‍ച്ചയാകുന്നത് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. പല പേരുകളാണ് ഇവിടെ ഉയരുന്നത്.

സിപിഎം സ്ഥാനാര്‍ത്ഥിയായി ഐഎഎസ് പദവി രാജിവെച്ച കണ്ണന്‍ ഗോപിനാഥനും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ ഈ വാദങ്ങളില്‍ സരസമായ കുറിപ്പോടെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലാണ് അദ്ദേഹം കുറിച്ചത്.

കാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി ഉപേക്ഷിച്ചത്. അതേസമയം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥിയെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ ട്വീറ്റിങ്ങനെ..

സ്‌കൂളില്‍ പഠിച്ച് കാലത്ത് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു എന്ന് സ്‌കൂളില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു. ആ കുട്ടിക്കൊഴികെ!
അതു പോലെ ആണ് ഈ വട്ടിയൂര്‍ക്കാവു നിയമസഭാ തിരഞ്ഞെടുപ്പ് കാര്യം. എനിക്ക് ഒഴികെ എല്ലാവര്‍ക്കും അറിയാം! PS: ഇത് മലയാളത്തില്‍ ടൈപ്പ് ചെയ്തത് ഭാര്യ വായിക്കാതിരിക്കാന്‍ ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ

Exit mobile version