ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു

മൂന്നു പ്രാവശ്യം ലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനം വകുപ്പ് പെട്ടെന്ന് നയം മാറ്റുകയായിരുന്നു.

പെരുമ്പാവൂര്‍: ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വെച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മൂന്നു പ്രാവശ്യം ലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനം വകുപ്പ് പെട്ടെന്ന് നയം മാറ്റുകയായിരുന്നു. വന്യ ജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരില്ലെന്നായിരുന്നു വകുപ്പിന്റെ ആദ്യ നിലപാട്.

കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴു വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലിനെ വനം വകുപ്പ് പ്രതി ചേര്‍ക്കുന്നത്. 2012-ല്‍ ചാര്‍ജ് ചെയ്ത കേസ് തീരാതെ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചിരുന്നു. കാലതാമസമെന്തുകൊണ്ടാണെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ലാലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നല്‍കി. ഇതിനെ ചോദ്യം ചെയ്ത് കൊച്ചി സ്വദേശി നല്‍കിയ ഹര്‍ജി പരിഗണനയിലാണ്.

Exit mobile version