ചുമട്ടുതൊഴിലാളിയിൽ നിന്നും ആകാശവാണി സ്ഥിരം ഗായകനിലേക്ക്; മാപ്പിളപ്പാട്ട് ഗായകനും താജുദ്ദീൻ വടകരയുടെ പിതാവുമായ എം കുഞ്ഞിമൂസ അന്തരിച്ചു

'യാ ഇലാഹീ', 'ഖ്വാജരാജാവേ', 'ദറജപ്പൂ' തുടങ്ങി നിരവധി പ്രശസ്തഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്.

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം കുഞ്ഞിമൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം വടകരയിൽ. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ താജുദ്ദീൻ വടകര മകനാണ്. തലശ്ശേരി മൂലക്കാലിൽ കുടുംബാംഗമായ കുഞ്ഞിമൂസ, വടകര മൂരാടായിരുന്നു താമസം.

1970 മുതൽ മാപ്പിളപ്പാട്ട് മേഖലയിൽ സജീവമായിരുന്നു. സ്വന്തമായി പാട്ടുകൾ എഴുതുകയും ഈണം നൽകുകയും ചെയ്തിരുന്നു. ‘കതിർ കത്തും റസൂലിന്റെ’, ‘യാ ഇലാഹീ’, ‘ഖ്വാജരാജാവേ’, ‘ദറജപ്പൂ’ തുടങ്ങി നിരവധി പ്രശസ്തഗാനങ്ങൾ ഇദ്ദേഹത്തിന്റേതാണ്. ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ പിന്തുണയോടെയാണ് ഗാനമേഖലയിൽ സജീവമായത്. സംഗീതമേഖലയിലെ സംഭാവനകൾക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു.

കേരളത്തിലെ മാപ്പിളപ്പാട്ടു രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോവുകയും ദീർഘകാലം പ്രവാസജീവിതവും നയിക്കുകയും ചെയ്തു. ‘പാട്ടും ചുമന്നൊരാൾ’ എന്ന ജീവചരിത്രകൃതി കുഞ്ഞിമൂസയെ കുറിച്ചുള്ളതാണ്. ഗായകൻ താജുദ്ദീൻ വടകര അടക്കം എട്ടുമക്കളുണ്ട്. പരേതനായ ഗസൽഗായകൻ എംഎ ഖാദർ സഹോദരനാണ്.

Exit mobile version