പാലാ എൽഡിഎഫിന് അനുകൂലം; സമുദായ അംഗങ്ങൾക്കിടയിൽ മാണി സി കാപ്പന് അനുകൂലമായ തരംഗം: വെള്ളാപ്പള്ളി

ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചേർത്തല: പാലാ ഉപതെരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യം എൽഡിഎഫിന് അനുകൂലമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി സി കാപ്പൻ അനുകൂല തരംഗമുണ്ടെന്നും ഇതേ രീതിയിൽ പോയാൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന നിലപാടുകളുമായി എസ്എൻഡിപി യോഗം മുന്നോട്ടുപോകും. നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് അംഗമായ സിപി സുഗതൻ വെറും കടലാസ് പുലിയാണെന്നും അദ്ദേഹം വിമർശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സിപി സുഗതൻ വെറും കടലാസ് പുലിയാണ്. സമിതിയിൽ നിന്ന് ഒരു സുഗതൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാർലമെന്ററി വ്യാമോഹമാണ്. സമിതി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടില ചിഹ്നം നിലനിർത്താനാകാത്ത പാർട്ടിക്ക് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നു അദ്ദേഹം കേരളാ കോൺഗ്രസിനെ വിമർശിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version