കണ്ണീരായി തിരുവോണനാൾ; കോഴിക്കോട് കടലിലിറങ്ങിയ വിദ്യാർത്ഥിയേയും വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽ പെട്ട് യുവാവിനേയും കാണാതായി

കോഴിക്കോട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെയും പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെയുമാണ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ തിരുവോണ ദിവസം കണ്ണീരായി രണ്ട് അപകടങ്ങൾ. ജില്ലയിലെ രണ്ടിടത്തായി രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട് കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെയും പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെയുമാണ് കാണാതായത്.

കൊടുവള്ളി സ്വദേശിയായ ആദിൽ അർഷാദാണ് കോഴിക്കോട് കടപ്പുറത്ത് മുങ്ങിപ്പോയത്. കൊടുവളളിയിൽനിന്ന് സൈക്കിളിൽ കോഴിക്കോട് കടപ്പുറത്ത് എത്തിയ സംഘം ലയൺസ് പാർക്കിന് സമീപം കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആദിൽ ശക്തമായ തിരയിൽപ്പെട്ടത്. ആദിലിനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്.

ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആഷിക്ക് എന്ന യുവാവിനെയാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ആഷിക്കിനെ കണ്ടെത്താൻ നാട്ടുകാരും അഗ്നിരക്ഷാസേനയും തെരച്ചിൽ തുടരുകയാണ്. ഇതിനിടെ മലവെള്ളപ്പാച്ചിലുണ്ടായത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചു.

Exit mobile version