തിരുവനന്തപുരം: സമ്പൽസമൃദ്ധിയുടെയും സന്തോഷത്തിന്റേയും നല്ല നാളുകളെ വരവേൽക്കാൻ മലയാളിക്ക് ഇന്ന് പൊന്നോണം. ആഘോഷത്തിന്റെ നാളുകളെ അതിന്റെ മൂർദ്ധന്യത്തിലെത്തിച്ച് തിരുവോണദിനം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. നാടും നഗരവും തിരുവോണാഘോഷ തിമിർപ്പിലാണ്. ഒരു പേമാരിയെ കൂടി അതിജീവിച്ചാണ് ഇന്ന് പൊന്നോണത്തെ വരവേൽക്കുന്നത്.
ഗൃഹാതുരതയാണ് മലയാളിയുടെ ഓണം. ഒത്തുചേരലിന്റെയും സാഹോദര്യത്തിന്റെയും പൊന്നിൻ ചിങ്ങത്തിൽ ആഘോഷമായി ഈ ഓണവും കൊണ്ടാടുകയാണ് ഓരോരുത്തരും. പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഇല്ലാതെ ഒരു വർഷം മലയാളിക്ക് പൂർത്തിയാകുന്നതെങ്ങനെ.
കാർഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലുമെല്ലാം അന്യമായെങ്കിലും മാവേലിയെത്തുന്ന ഓണത്തെ മാറ്റ് കുറയാതെ തന്നെ ആഘോഷിക്കുകയാണ് മലയാളികൾ.