വാട്‌സ്ആപ്പിലൂടെ ബന്ധം വേർപ്പെടുത്തിയെന്ന് ഭാര്യയുടെ പരാതി; കാസർകോട് സ്വദേശിക്കെതിരെ കേസെടുത്തു

ഭാര്യാ സഹോദരിയുടെ വാട്സ്ആപ്പിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം യുവാവ് അയച്ചതായാണ് പരാതി.

കാസർകോട്: വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ കാസർകോട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യാ സഹോദരിയുടെ വാട്സ്ആപ്പിലേക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം യുവാവ് അയച്ചതായാണ് പരാതി.

മധൂർ പുളിക്കൂർ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിൽ ഭർത്താവ് കുഡ്ലുവിലെ ബളിനീർ ബിഎം അഷ്റഫിനെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്. മാർച്ച് 15നാണ് അഷ്റഫ് ഭാര്യാ സഹോദരിയുടെ ഫോണിലേക്ക് സന്ദേശം അയച്ചത്. തുടർന്ന് ഗാർഹിക പീഡനത്തിന് അഷ്റഫിനെതിരെ ടൗൺ പോലീസിൽ യുവതിയും കുടുംബവും പരാതി നൽകിയിരുന്നു. അന്ന് മുത്തലാഖ് നിയമം പ്രാബല്യത്തിൽ വരാത്തതിനാൽ കേസെടുത്തിരുന്നില്ല.

എന്നാൽ ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞതോടെ ഞായറാഴ്ച യുവതി വീണ്ടും പരാതി നൽകുകയായിരുന്നു. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓൺ മാര്യേജ് ആക്ട് 2019 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2007ലായിരുന്നു ഇരുവരുടേയും വിവാഹം. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. സ്ത്രീധനമായി അഷ്‌റഫ് അന്ന് 20 പവനും രണ്ട് ലക്ഷം രൂപയും കൈപ്പറ്റുകയും ചെയ്തിരുന്നു.

Exit mobile version