ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കുരുക്കിലേക്ക്; ടൈറ്റാനിയം കേസ് വിജിലൻസ് സിബിഐയ്ക്ക് വിട്ടു

വിദേശ കമ്പനി ഉൾപ്പെട്ട കേസായതിനാലാണ് വിജിലൻസ് കേസ് സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചത്.

തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന ടൈറ്റാനിയം മാലിന്യപ്ലാന്റ് അഴിമതി കേസ് അന്വേഷണം വിജിലൻസ് സിബിഐയ്ക്ക് കൈമാറി. വിജിലൻസ് ശുപാർശയിൽ സംസ്ഥാന സർക്കാരാണ് വിഷയത്തിൽ തീരുമാനമെടുത്തത്. വിദേശ കമ്പനി ഉൾപ്പെട്ട കേസായതിനാലാണ് വിജിലൻസ് കേസ് സിബിഐയ്ക്ക് കൈമാറാൻ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ വ്യവസായമന്ത്രി ഇബ്രാഹിം കുഞ്ഞും കേസിൽ ആരോപണ വിധേയരാണ്. ഉദ്യോഗസ്ഥരുൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മാലിന്യ സംസ്‌കരണത്തിനായി ഉപകരണങ്ങൾ വാങ്ങിയതിലുള്ള അഴിമതിയിൽ 80 കോടി നഷ്ടം സംഭവിച്ചതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

മെറ്റ്‌കോൺ എന്ന കമ്പനിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്റ് നിർമ്മിക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. ഫിൻലാന്റ് ആസ്ഥാനമായ കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തിൽ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്‌കരണപ്ലാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണപത്രം ഒപ്പിട്ടിരുന്നു. ടൈറ്റാനിയം പ്ലാന്റിന്റെ നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നത് മന്ത്രി കെകെ രാമചന്ദ്രനാണ്. എന്നാൽ, രമേശ് ചെന്നിത്തല സമ്മർദം ചെലുത്തിയാണ് മെക്കോൺ കമ്പനി വഴി ഫിൻലാൻഡിലെ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. 256 കോടി രൂപയുടെ അഴിമതി നടന്നെന്നും ആരോപണമുണ്ട്.

86 കോടിയുടെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്‌തെങ്കിലും ഒരു ഉപകരണം പോലും ഇതുവരെ സ്ഥാപിക്കാനായില്ല. ഇതോടെ 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുൾപ്പെടെ ആറുപേരാണ് ഇപ്പോൾ പ്രതികൾ. 2006ലാണ് ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം ആരംഭിച്ചത്.

Exit mobile version