കടലില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് കയറ്റിയ ലൈഫ് ഗാര്‍ഡിനെ തിരയില്‍പ്പെട്ട് കാണാതായി

മൂന്നാര്‍ സ്വദേശിയായ അമൂല്യ(21)യെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ തിരയില്‍പ്പെട്ടത്

തിരുവനന്തപുരം: കടലില്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ലൈഫ് ഗാര്‍ഡിനെ കടലില്‍ കാണാതായി. ശംഖുംമുഖം വയര്‍ലെസ് സ്റ്റേഷനു സമീപം രാജീവ് നഗര്‍ അഭിഹൗസില്‍ ജോണ്‍സണ്‍ ഗബ്രിയേലി(43)നെയാണ് കാണാതായത്. മൂന്നാര്‍ സ്വദേശിയായ അമൂല്യ(21)യെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സണ്‍ തിരയില്‍പ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ അമൂല്യ വൈകീട്ട് ബീച്ചില്‍ എത്തിയതായിരുന്നു. കടലിലിറങ്ങവെ തിരമാലയില്‍പ്പെട്ട് മുങ്ങിപ്പോയ അമൂല്യയെ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ കണ്ടു. രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടിയ ജോണ്‍സണെ കണ്ട് കോഫി ഹൗസിലെ ജീവനക്കാരനായ ഫഹാസും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി.

മുങ്ങിത്താഴ്ന്ന അമൂല്യയെ ജോണ്‍സണും ഫഹാസും ചേര്‍ന്നു രക്ഷിച്ച് കരയിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റുള്ള ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സണെയും പെണ്‍കുട്ടിയെയും കരയിലേക്കു വലിച്ചുകയറ്റി. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയില്‍ ജോണ്‍സണ്‍ വെള്ളത്തിലേക്കു വീഴുകയും തല പാറയില്‍ ഇടിച്ച് ബോധരഹിതനാവുകയും ചെയ്തു.

പരിക്കേറ്റു കിടന്ന ജോണ്‍സണെ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൂറ്റന്‍ തിരയില്‍പ്പെട്ട് ജോണ്‍സണ്‍ കടലിലേക്ക് വീണു. ശക്തമായ തിരയായതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് ജോണ്‍സണെ രക്ഷപ്പെടുത്താനായില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ജോണ്‍സന്റെ ബന്ധുക്കളും ലൈഫ് ഗാര്‍ഡുകളുമായി തര്‍ക്കത്തിലായി. സമീപത്തുണ്ടായിരുന്നിട്ടും ലൈഫ് ഗാര്‍ഡുകള്‍ ജോണ്‍സണെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

പരിക്കേറ്റ പെണ്‍കുട്ടിയെ പോലീസ് ജീപ്പില്‍ കയറ്റി ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കടലിലിറങ്ങിയ ഫഹാസിനും പരിക്കേറ്റു. ജോണ്‍സണുവേണ്ടി വിഴിഞ്ഞത്തുനിന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണസേനയും രാത്രിയിലും ശംഖുംമുഖം തീരത്ത് തിരച്ചില്‍ തുടരുകയാണ്.

Exit mobile version