സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തിനുള്ളില്‍ പൂട്ടിയിട്ടു; പോലീസ് എത്തിയ ശേഷം തുറന്ന് വിട്ടു

രാവിലെ ആറരയോടെയാണ് സിസ്റ്റര്‍ ലൂസിയെ തടങ്കലിലാക്കിയത്.

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. ഒടുവില്‍ പോലീസ് എത്തിയാണ് ലൂസി കളപ്പുരയെ തുറന്ന് വിട്ടത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് ലൂസി പറയുന്നു. തികച്ചും മനുഷ്യത്വ രഹിതമായ സംഭവമാണ് നടന്നതെന്നും തന്നെ തടങ്കിലാക്കാന്‍ ശ്രമിക്കുന്നതിന് തെളിവാണെന്നും ലൂസി ആരോപിച്ചു.

രാവിലെ ആറരയോടെയാണ് സിസ്റ്റര്‍ ലൂസിയെ തടങ്കലിലാക്കിയത്. പള്ളിയില്‍ കുര്‍ബാന യ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയത്. ശേഷം സിസ്റ്റര്‍ വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് സിസ്റ്ററെ തുറന്ന് വിട്ടത്. സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പ് നല്‍കിയിരുന്നു. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ലൂസിയും പ്രതികരിച്ചിരുന്നു. അങ്ങനെയൊന്നും മഠത്തില്‍ നിന്ന് ഇറങ്ങി പോകില്ലെന്നായിരുന്നു ലൂസിയുടെ പ്രതികരണം. അവകാശങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്ന് അവര്‍ തുറന്നടിച്ചു.

Exit mobile version