തന്റെ വകയായി ദുരിതാശ്വാസനിധിയിലേക്ക് കടുക്കന്‍ ഊരിനല്‍കി മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക എന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടക്കന്‍ ഊരി നല്‍കിയിരിക്കുകയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നാട് കൈകോര്‍ക്കുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് സഹായവുമായാണ് ദുരിതാശ്വാസക്യാംപിലെത്തുന്നത്. ഇപ്പോഴിതാ ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടക്കന്‍ ഊരി നല്‍കിയിരിക്കുകയാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതില്‍ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവര്‍ത്തിച്ചു പറയേണ്ട കാര്യമാണ്.

ആരാധനാലയങ്ങള്‍ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസില്‍ എത്തിയത്, ദുരിതബാധിതര്‍ക്ക് സുമനസ്സുകള്‍ സ്വയം തയാറായി വന്നു നല്‍കുന്ന സഹായം സ്വീകരിക്കാനാണ്. ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്.

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്. ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക…..

Exit mobile version