‘പ്രകൃതി ദുരന്തത്തെക്കാള്‍ വലിയ ദുരന്തങ്ങളായി കാഴ്ചക്കാര്‍’; രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ അടിയന്തര ആവശ്യത്തിനല്ലാതെ എത്തുന്ന വാഹനങ്ങള്‍ നിലമ്പൂരില്‍ തടയുമെന്ന് പോലീസ്

പോത്തുകല്ല് കവളപ്പാറയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് വന്‍ തോതിലാണ് ജില്ലയ്ക്കകത്ത് നിന്നും പുറത്ത് നിന്നുമായി കാഴ്ചക്കാരെത്തുന്നത്

നിലമ്പൂര്‍: ദുരന്ത സ്ഥലം കാണാന്‍ കാഴ്ചക്കാര്‍ എത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ നിലമ്പൂരില്‍ അടിയന്തര ആവശ്യത്തിന് അല്ലാതെ എത്തുന്ന വാഹനങ്ങളെ തടയും.പോലീസ് ഇന്‌സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പോത്തുകല്ല് കവളപ്പാറയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് വന്‍ തോതിലാണ് ജില്ലയ്ക്കകത്ത് നിന്നും പുറത്ത് നിന്നുമായി കാഴ്ചക്കാരെത്തുന്നത്. ഇത് ദുരന്ത സ്ഥലത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്ക്ക് തടസമാവുകയാണ്. കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ കൊണ്ട് പോകാന്‍ പോലും വാഹനത്തിരക്ക് കാരണം പ്രയാസമാകുന്നുണ്ട്. മറ്റ് അടിയന്തരാവശ്യങ്ങള്‍ക്കും വാഹനത്തിരക്ക് പ്രയാസമുണ്ടാക്കുകയാണ്.

തെരച്ചിലിനായി വരുന്ന ഹിറ്റാച്ചി, ജെസിബി എന്നിവയ്ക്ക്, കാഴ്ച കാണാന്‍ വരുന്നവരുടെ വാഹനത്തിരക്ക് മൂലം സംഭവ സ്ഥലത്ത് എത്തിപ്പെടാന്‍ സാധിക്കാതെ വരുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഇതോടെയാണ് ആവശ്യത്തിന് അല്ലാതെ എത്തുന്ന വാഹനങ്ങളെ തടയുമെന്ന് പോലീസ് വ്യക്തമാക്കിയത്.

ടൂറിസ്റ്റ് കേന്ദ്രമായി കാഴ്ചകള്‍ കാണാനായി കുറച്ചു ദിവസത്തേക്ക് ആരും നിലമ്പൂരിലേക്ക് എത്തരുതെന്ന് പോലീസ് അറിയിക്കുന്നു. സഹായത്തിനായി വരുന്നതിന് തടസമില്ലെന്നും പോലീസ് അറിയിച്ചു. നിലമ്പൂരില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം. കിലോമീറ്ററോളം ബ്ലോക്കില്‍ കുടുങ്ങുന്ന സ്ഥിതി.

Exit mobile version