എന്റെ പിതാവ് ശ്രീരാമന്റെ 309-ാമത്തെ പിന്തുടര്‍ച്ചക്കാരന്‍; അവകാശവാദവുമായി ബിജെപി എംപി

അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, കഴിഞ്ഞ ദിവസം ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു

ജയ്പുര്‍: ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയെന്ന അവകാശവാദവുമായി ബിജെപി എംപി. തന്റെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയാകുമാരിയാണ് രംഗത്തെത്തിയത്. അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, കഴിഞ്ഞ ദിവസം ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

ഇതിനുള്ള മറുപടിയായാണ് തന്റെ പിതാവ് ശ്രീരാമന്റെ 309-ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്ന വാദവുമായി ദിയ എത്തിയത്. ചെറുപ്പം മുതലേ വീട്ടില്‍ നിന്നും കേള്‍ക്കുന്നതാണ് ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്ന്. കച്വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരയുകയാണെങ്കില്‍ ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാമെന്നും ദിയ വ്യക്തമാക്കി.

കഴിഞ്ഞദിവസം അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിനല്‍കുകയായിരുന്നു ബിജെപി എംപി.
അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ വ്യക്തമാക്കി.

കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും ദിയ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.

Exit mobile version