മഴയുടെ ശക്തി കുറഞ്ഞു; മരണം 76 ആയി; റെഡ് അലർട്ട് പിൻവലിച്ചു

മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനവും സുഗമമായി നടത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ.

തിരുവനന്തപുരം: സംസ്ഥാനത്തിന് തോരാത്ത കണ്ണീർ സമ്മാനിച്ച് പേമാരി പിൻവാങ്ങി. മഴയുടെ ശക്തി കുറഞ്ഞതോടെ രക്ഷാപ്രവർത്തനവും സുഗമമായി നടത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. അതേസമയം, ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി.

അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് സംസ്ഥാനത്ത് ഇന്ന് എവിടേയും പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമാകും.

മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. മഴ കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ആളുകൾ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. 1,639 ക്യാംപുകളിലായി 2.5 ലക്ഷത്തിലേറെ ആളുകളാണ് താമസിക്കുന്നത്.

Exit mobile version