അന്ന് എകെ ആന്റണി എച്ച്‌ഐവി ബാധിതരായ കുഞ്ഞുങ്ങളെ കണ്ട് ചാടി എഴുന്നേറ്റ് മാറി നിന്നു; സുഷമാ സ്വരാജാകട്ടെ കുഞ്ഞുങ്ങളെ വാരിപ്പുണർന്നു; മാധ്യമപ്രവർത്തകന്റെ ഓർമ്മക്കുറിപ്പ്

കൊച്ചി: അന്തരിച്ച മുൻവിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രവാസികളോടും സ്വന്തം പൗരന്മാരോടും എന്നും ഒരു അമ്മയുടെ കരുതലാണ് കാഴ്ചവെച്ചിരുന്നത്. വിദേശത്തേക്ക് പോകാനുള്ള ബുദ്ധിമുട്ടോ വിദേശത്ത് അനുഭവിക്കുന്ന ദുരിതമോ അങ്ങനെ സ്വന്തം വകുപ്പിന് കീഴിൽ വരുന്ന എന്തുമാകട്ടെ ട്വിറ്ററിലൂടെ പ്രയാസം അറിയിച്ചാൽ ഉടൻ ഇടപെട്ട് പരിഹാരം കാണുന്ന ശൈലിയായിരുന്നു സുഷമയുടേത്. രാഷ്ട്രീയത്തിന് അതീതമായ ഒരു സ്‌നേഹം എന്നും ഉള്ളിൽ കാത്തുസൂക്ഷിച്ചിരുന്ന സുഷമ സ്വരാജിന്റെ വിയോഗത്തിന് പിന്നാലെ അവരുമായി ബന്ധപ്പെട്ട ഓർമ്മകൾ ഓരോരുത്തരും പങ്കുവെയ്ക്കുകയാണ്. മാധ്യമപ്രവർത്തനത്തിന്റെ തുടക്ക കാലത്ത് തന്നെ അത്ഭുതപ്പെടുത്തിയ സുഷമ സ്വരാജിന്റെ സ്‌നേഹപ്രകടനം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സനിൽ കുമാർ എന്ന യുവാവ്.

മാധ്യമപ്രവർത്തകൻ സനിൽ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയിൽ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാൻ സൂര്യ ടി വിയിൽ തിരുവനന്തപുരം റിപ്പോർട്ടർ. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയിൽപ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികൾ ബെൻസണും ബെൻസിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളിൽ നിന്ന് പുറത്താക്കി. കുട്ടികളുടെ മാതാപിതാക്കൾ എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. മാതാവിൽ നിന്നാണ് കുട്ടികൾക്ക് രോഗം പകർന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികൾക്കൊപ്പം ഇരുന്ന് പഠിക്കാൻ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കൾ. ബെൻസനേയും ബെൻസിയേയും സ്‌കൂളിൽ അധികൃതർ വിലക്കി. കുട്ടികൾക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.

ഇത് ചർച്ച ആക്കാൻ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാൻ, സീ ടി വിയിലെ റോയ് മാത്യു, എൻ ഡി ടി വിയിലെ ബോബി നായർ, സി എൻ ബി സി യിലെ രാജേഷ് ദിവാകർ എന്നിവർ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോർട്ടർ വിനു. വി. ജോണും ചേർന്നു. ഞങ്ങൾ കുട്ടികൾ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോൾ ഈ വിഷയം ചർച്ച ചെയ്യാൻ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എൽ എ പ്രതാപവർമ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തിൽ ഇയാൾ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളിൽ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് എം എൽ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങൾ പകർത്തി. എംഎൽഎയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും അയാൾ വഴങ്ങിയില്ല. ഞങ്ങളോട് കയർത്തു.

പിന്നീട് ഞങ്ങൾ ബെൻസന്റെയും ബെൻസിയുടെയും വീട്ടിൽ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തിൽ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നിൽ കാണുന്ന രണ്ട് കുരുന്നുകൾ. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങൾ തിരുവനന്തപുരത്തേക്ക് മടങ്ങി. വാർത്ത എല്ലാവരും അതാത് ചാനലുകളിൽ എയർ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണർത്തി. അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികൾക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദർശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെൻസനും ബെൻസിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി. കസേരയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായൻ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിർത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളിൽ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാൻ പോലുമോ അദ്ദേഹം മുതിർന്നില്ല. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായൻ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പിആർഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്സിന് ചെയ്തുകൊടുക്കാൻ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോൾ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്സ് സന്ദർശിക്കാൻ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയിൽ പെടുത്താം.

അങ്ങനെ സുഷമ ലാറ്റക്സിലെത്തി. സന്ദർശനത്തിനിടെ ലാലു ബെൻസന്റെയും ബെൻസിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോൾത്തന്നെ സുഷമ വ്യക്തമാക്കി. പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവർ ഡയസിൽ ഇരുന്നപ്പോൾ ഞങ്ങൾ ബെൻസനെയും ബെൻസിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണർന്നു. നെറുകയിൽ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകൾ അനുഭവിച്ചിട്ടുണ്ടാകും. ബെൻസനും ബെൻസിക്കുമുള്ള സഹായം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.

Exit mobile version