വീണ്ടും ദുരഭിമാനക്കൊല! പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഹൈദരാബാദ്: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊലയുടെ ഇരയായി ഇരുപത്തിരണ്ടുകാരി. പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയെ മാതാപിതാക്കള്‍ അടിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ പിണ്ടി അനിരുദ്ധ (22)യാണ് ദാരുണമായി മരണപ്പെട്ടത്.

കലമഡുഗു സ്വദേശിയായ അനിരുദ്ധയും ഇതേ ഗ്രാമത്തില്‍നിന്നുള്ള അയ്യൊരു ലക്ഷ്മിരാജന്‍ എന്ന യുവാവും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അനിരുദ്ധ പദ്മശാലി വിഭാഗത്തിലും ലക്ഷ്മിരാജന്‍ യാദവ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്. ഇരുവരും ഒബിസി വിഭാഗക്കാരാണ്. ഈ മാസം മൂന്നിന് ഇരുവരും ഹൈദരാബാദിലേക്ക് ഒളിച്ചോടി ആര്യ സമാജ ക്ഷേത്രത്തില്‍വച്ചു വിവാഹിതരായി. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

മൂന്നാഴ്ച ഹൈദരാബാദില്‍ തങ്ങിയ ശേഷം ഇവര്‍ നാട്ടില്‍ തിരിച്ചെത്തി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് പോലീസ് സംരക്ഷണയില്‍ ലക്ഷ്മിരാജന്റെ കുടുംബത്തോടെപ്പം ദമ്പതികളെ വിട്ടയച്ചു. ഇവരുടെ വരവ് സംബന്ധിച്ചു വിവരം ലഭിച്ച അനിരുദ്ധയുടെ മാതാപിതാക്കള്‍ ചില ബന്ധുക്കളെയും കൂട്ടി ലക്ഷ്മിരാജന്റെ വീട്ടിലെത്തി.

തുടര്‍ന്ന് ഇവര്‍ അനിരുദ്ധയെ വീട്ടില്‍നിന്നു പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരുടെ കണ്‍മുന്നില്‍ തെരുവിലിട്ട് മാതാപിതാക്കള്‍ യുവതിയെ മര്‍ദിച്ചു. യുവതി മരിക്കുന്നതു വരെ മര്‍ദനം തുടര്‍ന്നു. ഇതിനുശേഷം മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലപ്പൂരിലേക്കു കൊണ്ടുപോയി അഗ്‌നിക്കിരയാക്കി. ചാരം സമീപത്തെ നദിയില്‍ ഒഴുക്കിയശേഷം ഞായറാഴ്ച രാവിലെയാണ് ഇവര്‍ വീട്ടിലെത്തിയത്.

ലക്ഷ്മിരാജന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അനിരുദ്ധയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Exit mobile version