എഞ്ചിനീയറിങ് പഠനകാലം തൊട്ട് പ്രണയം; അപർണയെ ദുരഭിമാനക്കൊലയിൽ നിന്നും രക്ഷിക്കാൻ സ്വയം തീകൊളുത്തി മരണം വരിച്ച് യുവാവ്; കണ്ണീരായി വിജയ്

ചെന്നൈ: വർഷങ്ങളായി താൻ പ്രണയിക്കുന്ന പെൺകുട്ടിയെ ദുരഭിമാനക്കൊലയിൽനിന്ന് രക്ഷിക്കാൻ സ്വയം തീകൊളുത്തി യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം. ശനിയാഴ്ചയ വിജയ്(25) ആണ് കാമുകി അപർണശ്രീയുടെ വീടിനു മുന്നിൽ തീകൊളുത്തി മരിച്ചത്.

ഇരുവരും ശിവഗംഗ ജില്ലയിലെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്താണ് പ്രണയത്തിലായത്. പഠനം പൂർത്തിയായതിനു പിന്നാലെ വിജയ് ജോലി അന്വേഷിച്ച് ചെന്നൈയിലേക്ക് പോയി. പിന്നീട് വിജയുമായുള്ള ബന്ധം അപർണശ്രീയുടെ വീട്ടുകാർ അറിഞ്ഞു. ഇതോടെ ബന്ധം തുടരാതിരിക്കാൻ അപർണയുടെ മൊബൈൽ ഫോൺ വീട്ടുകാർ പിടിച്ചുവെച്ചു. ഇത് സുഹൃത്തുക്കൾ വഴി വിജയ് അറിയുകയും തുടർന്ന് യുവാവ് ബന്ധുക്കൾക്കൊപ്പം അപർണശ്രീയുടെ വീട്ടിലെത്തി വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു. എന്നാൽ വിജയുടെ അഭ്യർത്ഥന നിരസിച്ച അപർണശ്രീയുടെ വീട്ടുകാർ കാരൈക്കുടി വനിതാ പോലീസ് സ്‌റ്റേഷനിൽ വിജയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തു.

ശനിയാഴ്ച വിജയ് വീണ്ടും അപർണശ്രീയുടെ വീട്ടിൽ ചെന്നിരുന്നു. എന്നാൽ വീട്ടുകാർ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. മകൾ മരിച്ചാൽ പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കുമെന്ന് അപർണശ്രീയുടെ മാതാപിതാക്കൾ പറഞ്ഞതോടെയാണ് വിജയ് വീട്ടിൽ നിന്നും ഇറങ്ങുകയും പിന്നാലെ പെട്രോൾ വാങ്ങി തിരികെയെത്തി അപർണശ്രീയുടെ വീടിനു മുൻപിൽ വെച്ച് തീകൊളുത്തുകയും ചെയ്തത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും വിജയിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷെ ശരീരമാസകലം പൊള്ളലേറ്റ വിജയ് മരണത്തിന് കീഴടങ്ങുകയായിരുന്നു. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version