അമ്മക്രൂരതയുടെ കണ്ണീരോര്‍മ്മയായി കുഞ്ഞ് ഏകലവ്യന്‍! സുഖ ജീവിതത്തിന് തടസ്സം; അമ്മയും കാമുകനും ചേര്‍ന്ന് രണ്ടുവയസുകാരനെ കൊലപ്പെടുത്തി

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ട് വയസ്സുകാരന്റെ മരണം കൊലപാതകം തന്നെയെന്ന് പോലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല വടശേരിക്കോണം യുഎസ് നിവാസില്‍ ഉത്തര, കാമുകന്‍ രജീഷ് എന്നിവരാണ് പിടിയിലായത്.

ഒരുമിച്ച് ജീവിക്കുന്നതിന് കുട്ടി ഒരു ശല്യമാകുന്നുവെന്നതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ദിവസങ്ങളായി ഉത്തരയും കാമുകന്‍ രജീഷും ചേര്‍ന്ന് കുട്ടിയ മര്‍ദ്ദിച്ച് വരികയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുട്ടിയുടെ മരണം ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞത്. ഉത്തരയും കാമുകന്‍ രജീഷും മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കും തലച്ചോറിനും കാര്യമായ പരിക്ക് പറ്റിയിരുന്നു.

ഭര്‍ത്താവുമായി അകന്നുതാമസിക്കുന്ന ഉത്തരയുടെ മകന്‍ ഏകലവ്യന്‍ കഴിഞ്ഞദിവസമാണ് മരിച്ചത്. കുട്ടിയെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. കുട്ടിക്ക് വയറുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

ഇതിനിടെ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഉത്തരയുടെ ഭര്‍ത്താവ് മനു പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് വര്‍ക്കല പോലീസ് സംഭവത്തില്‍ കേസെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നതായി ഡോക്ടര്‍മാരും പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരയെയും കാമുകനെയും വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

കുളത്തൂപ്പുഴ സ്വദേശിയായ മനു എന്ന യുവാവുമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉത്തരയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ മകനാണ് മരണപ്പെട്ട ഏകലവ്യന്‍. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം കഴിയവയൊണ് അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ രജീഷുമായി ഉത്തര സൗഹൃദത്തിലെത്തുന്നത്. ആദ്യം സൗഹൃദമായിരുന്നുവെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധമായി മാറുകയായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍വിളിയും പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

അലുമിനിയം ഫാബ്രിക്കേഷന്‍ പണിയാണ് രജീഷ് ചെയ്തിരുന്നത്. ആദ്യമൊക്കെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു രജീഷ്. ഇരുവരും അടുക്കുന്നതിന് അനുസരിച്ച് ഉത്തരയും മനുവും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ച് വരികയും ചെയ്തു. തുടര്‍ന്ന് മനു ഇവരെ ഉപേക്ഷിച്ച് പോയി.

പിന്നീട് രജീഷ് തന്റെ ഭാര്യയേയും മൂന്നരവയസ്സുള്ള പെണ്‍കുഞ്ഞിനേയും ഉപേക്ഷിച്ച് ഉത്തരയ്ക്ക് ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചു. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കിലും രജീഷുമൊത്ത് ജീവിക്കുകയായിരുന്നു.

കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മനു പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ വിട്ടുനല്‍കാതിരിക്കുകയും എന്നിട്ട് കാമുകനുമൊത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Exit mobile version