ആ വാഗ്ദാനം അദ്ദേഹം പാലിച്ചു: മുത്തലാഖ് ബില്ലില്‍ മോഡിയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിമിഷനേരം കൊണ്ട് വിവാഹബന്ധം തകര്‍ക്കുന്ന സമ്പ്രദായത്തെ തൂത്തെറിയുമെന്നുള്ള വാഗ്ദാനം അദ്ദേഹം പാലിച്ചെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ പാസായ ഈ ദിവസം രാജ്യത്തെ ജനാധിപത്യത്തിന് നല്ല ദിവസമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

മുത്തലാഖ് എന്ന പിന്തിരിപ്പന്‍ സമ്പ്രദായം കാരണം രാജ്യത്ത് കഷ്ടത അനുഭവിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ബില്‍ എന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. ഈ ബില്ലിന് പിന്തുണ നല്‍കിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അമിത് ഷാ തന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഒരു പുരാതന ആചാരത്തെ ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയാന്‍ സാധിച്ചു! മുത്തലാഖ് നിയമവിരുദ്ധമാക്കുകയും മുസ്ലിം സ്ത്രീകളോട് കാട്ടിയിരുന്ന ചരിത്രപരമായ ഒരു തെറ്റിനെ തിരുത്തുകയും ചെയ്തിരിക്കുന്നു. ലിംഗനീതിയുടെ ഈ വിജയം സമൂഹത്തില്‍ കൂടുതല്‍ തുല്യത കൊണ്ടുവരും. ഇന്ത്യ ഇന്ന് ആഹ്ലാദിക്കുകയാണ്’- മോഡി ട്വിറ്ററില്‍ കുറിച്ചു.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും എംപിമാര്‍ക്കുമുള്ള നന്ദി അദ്ദേഹം അറിയിച്ചു. അവര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 84 നെതിരെ 99 വോട്ടുകള്‍ക്കാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസ്സാക്കിയത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Exit mobile version