റെയില്‍വേ സ്‌റ്റേഷനില്‍ അംഗീകാരമില്ലാത്ത കുപ്പിവെള്ള വിതരണം; പരിശോധന കര്‍ശനമാക്കി റെയില്‍വേ, 69000 കുപ്പിവെള്ള ബോട്ടിലുകള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ ടെസ്റ്റ് എന്ന പേരിലാണ് റെയില്‍വേ പോലീസ് പരിശോധന ശക്തമാക്കിയത്

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ അംഗീകാരമില്ലാത്ത കുപ്പിവെള്ളം വിറ്റതിനെതിരെ കര്‍ശന നടപടിയുമായി റെയില്‍വേ. വിവിധ സ്‌റ്റേഷനുകളില്‍ നടത്തിയ പരിശോധനയില്‍ അംഗീകാരമില്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിറ്റതിന് 1371 പേരെ അറസ്റ്റ് ചെയ്തു. അംഗീകാരം ലഭിക്കാത്ത കമ്പനികളുടെ കുപ്പിവെള്ള വിതരണം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായതോടെയാണ് നടപടിയുമായി റെയില്‍വേ രംഗത്ത് എത്തിയത്.

ഓപ്പറേഷന്‍ ടെസ്റ്റ് എന്ന പേരിലാണ് റെയില്‍വേ പോലീസ് പരിശോധന ശക്തമാക്കിയത്. തിരുവനന്തപുരം, ഡല്‍ഹി തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ നടത്തിയ പരിശോധനയില്‍ അംഗീകാരം ഇല്ലാത്ത 69000 കുപ്പിവെള്ള ബോട്ടിലുകള്‍ പിടിച്ചെടുത്തു. ഈ കുപ്പിവെള്ളം വില്‍പ്പന ചെയ്ത പാന്‍ട്രി കരാറുകാരും, വില്‍പ്പനക്കാരുമാണ് കുടങ്ങിയത്.

അംഗീകാരം ലഭിക്കാത്ത കുപ്പിവെള്ളം വില്‍പ്പന നടത്തിയതിന് റെയില്‍വേ ആറുലക്ഷം രൂപ ഇവരില്‍ നിന്ന് പിഴയായി ഈടാക്കി. കഴിഞ്ഞ എട്ടു മുതലാണ് പരിശോധന കര്‍ശനമാക്കാന്‍ റെയില്‍വേ മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. റെയില്‍വേയുടെ അംഗീകാരം ലഭിച്ച കുടിവെള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ട്രെയിനിലും സ്റ്റേഷനുകളിലും വില്‍പ്പന നടത്താന്‍ പാടുള്ളൂ എന്നാണ് ചട്ടം.

Exit mobile version