റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയ മോഡി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന മോഡിയുടെ ആരോപണത്തിനാണ് രാഹുലിന്റെ മറുപടി

റായ്പൂര്‍: റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന മോഡിയുടെ ആരോപണത്തിനാണ് രാഹുലിന്റെ മറുപടി. അതേ സമയം കോണ്‍ഗ്രസ് നക്‌സലുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെന്ന ആരോപണത്തിലാണ് ബിജെപിയുടെ ഛത്തീസ്ഗഡ് പ്രചാരണം നടക്കുന്നത്.

മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം മാപ്പു കൊടുക്കില്ലെന്നാണ് മോഡിയുടെ വിമര്‍ശനം. എന്നാല്‍ റാഫേല്‍ ആയുധമാക്കി രാഹുല്‍ ഇതിന് മറുപടി നല്‍കി. മോഡി അഴിമതി വിരുദ്ധനല്ല, അഴമിതിക്കാരന്‍ തന്നെയാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. മോഡിക്ക് പ്രിയം പണക്കാരെ മാത്രം. അയ്യായിരം കോടി രൂപയുടെ ചിട്ടി തട്ടിപ്പ് , പൊതുവിതരണ രംഗത്തെ അഴിമതി തുടങ്ങിയവയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെതിരായ പ്രചാരണ ആയുധങ്ങള്‍. കപട വാഗ്ദാനങ്ങള്‍ക്ക് താനില്ലെന്ന് പറഞ്ഞും മോഡിയെ രാഹുല്‍ നേരിട്ടു.

കോണ്‍ഗ്രസ് മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയാണെന്ന മോഡിയുടെ ആരോപണം ബിജെപി അധ്യക്ഷന്‍ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഏറ്റെടുത്തു. മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിനെ കൊണ്ട് ഛത്തീസ്ഗഡിന് യാതൊരു ഗുണവുമില്ല. രമണ്‍ സിങ് സര്‍ക്കാരിന് മാവോയിസ്റ്റുകളെ ഏതാണ്ട് അമര്‍ച്ച ചെയ്യാനായെന്നും അമിത് ഷാ അവകാശപ്പെട്ടു.രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ബദലായി രമണ്‍സിങിന്റെ മണ്ഡലമായ രാജ് നന്ദ ഗാവില്‍ അമിത് ഷായും റോഡ് ഷോ നടത്തി.

Exit mobile version