അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ള ലിയാഖാത് മുനിര്‍ വാനി, വാജിദ് ഉള്‍ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പുല്‍വാമ സ്വദേശികളായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് എകെ 47, ഇന്‍സാസ് റൈഫിള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം ജമ്മു-കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പട്ടാളത്തിന്റെ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക് പട്ടാളത്തിന്റെ ആക്രമണമെന്നും വക്താവ് വ്യക്തമാക്കി.

Exit mobile version