‘ഇതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം’; അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പാകിസ്താന്‍ പരസ്യത്തെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂര്‍

പാകിസ്താന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍ എംപി.

ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ദ്ധമാനെ ഭീരുവായി ചിത്രീകരിച്ചും വംശീയമായി അധിക്ഷേപിച്ചും വിവാദത്തിലായ പാകിസ്താന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. ഈ പരസ്യത്തെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പരസ്പരമുള്ള കളിയാക്കലിനെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും തരൂര്‍ സ്വകാര്യ ചാനലിനോടാണ് പ്രതികരിച്ചത്.

പാകിസ്താന്‍ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കപ്പെട്ട ഇന്ത്യയുടെ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക് ചാനലിന്റെ പരസ്യം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരത്തെ പരാമര്‍ശിക്കുന്ന പരസ്യം.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് എത്തിയ പാകിസ്താന്റെ വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്ന് പാകിസ്താന്റെ പിടിയിലായ അഭിനന്ദന്‍ പാക് സൈന്യത്തോട് ധീരമായും മാന്യമായും ഇടപെട്ടതിനെ മോശമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പാക് പരസ്യം. പാകിസ്താന്‍ സൈന്യം പുറത്തുവിട്ട അഭിനന്ദന്റെ വീഡിയോയ്ക്ക് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഏറെ വിവാദങ്ങളുണ്ടാക്കിയ പരസ്യം ഇപ്പോള്‍ രാഷ്ട്രീയ രംഗത്തും ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.

Exit mobile version