ബിഹാറില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 57 ആയി

അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക വീക്കം) ബാധിച്ച നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

പട്ന: ബിഹാറില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം അന്‍പത്തി ഏഴായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ച്ചക്കിടെ മസ്തിഷ്‌ക്കവീക്കം ബാധിച്ച് നാല്പതില്‍ അധികം കുട്ടികളാണ് മരിച്ചത്. തെക്കന്‍ ബീഹാറിലെ മുസാഫര്‍പൂറിലെ ആശുപത്രികളിലാണ് മസ്തിഷ്‌ക്കവീക്കം ബാധിച്ച് കൂടുതല്‍ കുട്ടികള്‍ മരിച്ചത്.

അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക വീക്കം) ബാധിച്ച നിലയിലാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കുട്ടികളുടെ മരണം മസ്തിഷ്‌ക വീക്കം മൂലമല്ല, ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് എന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പ് മന്ത്രി മംഗള്‍ പാണ്ഡെ ആദ്യം പറഞ്ഞത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന രോഗാവസ്ഥയാണ് ഹൈപ്പോഗ്ലൈക്കീമിയ. അതേസമയം ഹൈപ്പോഗ്ലിസീമിയ എന്‍സെഫലൈറ്റിസിന്റെ ഒരു ഭാഗവുമാണ്. എന്നാല്‍ പിന്നീട് കുട്ടികളുടെ മരണം മസ്തിഷ്‌ക വീക്കം മൂലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന്‍ സ്ഥിരീകരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ബിഹാര്‍ സന്ദര്‍ശിക്കുമെന്നും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അവര്‍ ഗവണ്‍മെന്റിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ബിഹാറിന് വേണ്ട സഹായങ്ങല്‍ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനുവരി മുതല്‍ 10 വയസിന് താഴെയുള്ള 172 കുട്ടികളെ എന്‍സെഫലൈറ്റിസ് കേസുകളുമായി മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 157 പേരെയും ജൂണ്‍ ഒന്നിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Exit mobile version