റോഡ് കോണ്‍ക്രീറ്റ് ചെയ്തു: ഉണങ്ങും മുന്‍പ് വാരിക്കൊണ്ടുപോയി നാട്ടുകാര്‍

പട്‌ന: റോഡ് പണി നടക്കുന്നതിനിടെ കോണ്‍ക്രീറ്റും മണലും വാരിക്കൊണ്ടു പോയി നാട്ടുകാര്‍. ബിഹാറിലാണ് സംഭവം. നിര്‍മാണം നടക്കുന്ന മൂന്ന് കിലോമീറ്റര്‍ റോഡിലെ കോണ്‍ക്രീറ്റാണ് നാട്ടുകാര്‍ കടത്തിയത്. ജെഹനാബാദ് ജില്ലയിലെ ഔദാന്‍ ബിഘ ഗ്രാമത്തിലുള്ളവരാണ് റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് കോരിയെടുത്ത് ഒഴിവാക്കിയത്. റോഡിലിട്ട കോണ്‍ക്രീറ്റടക്കം നാട്ടുകാര്‍ വാരിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ വൈറലായി.

റോഡ് പണി നടക്കുന്നതിനിടെ കോണ്‍ക്രീറ്റും മണലും മെറ്റലും നാട്ടുകാര്‍ കുട്ടയിലാക്കി ചുമന്ന് കൊണ്ടുപോയി. ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. ഇത്തരം ആളുകള്‍ താമസിക്കുന്നിടത്ത് എങ്ങനെയാണ് വികസനമുണ്ടാകുകയെന്ന് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ചോദിച്ചു.

ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്. രണ്ട് മാസം മുമ്പ് ആര്‍ജെഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. റോഡ് പണി ഭാഗികമായി പൂര്‍ത്തിയാകാനിരിക്കെയാണ് നാട്ടുകാരില്‍ ചിലര്‍ കോണ്‍ക്രീറ്റടക്കം മോഷ്ടിച്ചുകൊണ്ട് പോയതെന്ന് എംഎല്‍എ സതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ റോഡ് മോഷ്ടിച്ചതല്ലെന്നും കോണ്‍ക്രീറ്റ് മറ്റൊരിടത്തേക്ക് മാറ്റിയിടുകയാണെന്നും കമന്റുകളുണ്ട്. പഞ്ചായത്തുമായി നാട്ടുകാര്‍ക്കുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് സംഭവമെന്നും പറയുന്നു.

Exit mobile version